വാഷിംഗ്ടൺ ഡിസി: ചൈനീസ് ഭീഷണി നേരിടുന്ന തായ്വാന് വന്പൻ ആയുധ പാക്കേജ് പ്രഖ്യാപിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. എട്ടു വിൽപന കരാറുകളിലായി മിസൈലുകളും ഡ്രോണുകളും അടക്കം 1,115 കോടി ഡോളറിന്റെ ആയുധങ്ങൾ തായ്വാനു വിൽക്കാൻ തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റ് അറിയിച്ചു.
തായ്വാന് അമേരിക്ക പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ സൈനികസഹായമാണിത്. ട്രംപിനു മുന്പ് പ്രസിഡന്റായിരുന്ന ജോ ബൈഡന്റെ കാലത്ത് മൊത്തം 840 കോടി ഡോളറിന്റെ സൈനികസഹായമേ തായ്വാനു ലഭിച്ചിരുന്നുള്ളൂ.
ഹിമാർസ് റോക്കറ്റ് സംവിധാനത്തിന്റെ 82 യൂണിറ്റ്, 420 ആർമി ടാക്റ്റിക്കൽ മിസൈൽ സംവിധാനങ്ങൾ എന്നിവ അടക്കമാണ് ട്രംപ് ഭരണകൂടം തായ്വാനു നല്കുന്നത്. യുക്രെയ്ൻ സേന റഷ്യൻ അധിനിവേശത്തെ ചെറുക്കാനായി ഫലപ്രദമായി ഉപയോഗിക്കുന്ന ആയുധങ്ങളാണിവ.
തായ്വാൻ പാക്കേജിൽ നൂറു കോടി ഡോളറിന്റെ സൈനിക സോഫ്റ്റ്വേറുകളും ഉൾപ്പെടുന്നതായാണ് അറിയിപ്പ്. തായ്വാന്റെ സുരക്ഷ വർധിപ്പിക്കാനും മേഖലയിൽ സന്തുലനം ഉറപ്പാക്കാനും സൈനിക പാക്കേജിനു കഴിയുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
അതേസമയം, അമേരിക്കൻ പ്രഖ്യാപനത്തിൽ രോഷത്തോടെയാണ് ചൈന പ്രതികരിച്ചത്. ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ധാരണകൾ ലംഘിക്കപ്പെട്ടെന്നും അമേരിക്കൻ ആയുധങ്ങൾ ചൈനയുടെ പരമാധികാരത്തിനു ദോഷകരമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.